Tuesday, January 20, 2015

പൊക്കിൾകൊടി മുറിയ്ക്കാത്തവർ


ഈയിടെ ഒരു അമ്മ എന്നോട് സങ്കടം പറഞ്ഞു, മകനെ കുറിച്ച് .. മരുമകൾ സ്നേഹിക്കാൻ നിന്ന് തരാത്തതിനെ കുറിച്ച്.. പടികളിൽ മുന്നിലും പിന്നിലും ആയിരുന്നു മരുമകളുടെ മുടി ചീകി കൊടുക്കുന്നത് സ്വപ്നം കാണുമായിരുന്നത്രേ ആ അമ്മ. അമ്മയുടെ സാരിത്തുമ്പിൽ കൈതുടച്ച് അമ്മയുടെ കവിളിൽ പിച്ചി, മുടി പിടിച്ചു വലിച്ചു കൊഞ്ചിച്ചിരുന്ന മകൻ വിവാഹശേഷം ആ അമ്മയോട് ഈ വക കളിചിരികൾ ഒന്നും ഇല്ല എന്ന്.. ഇങ്ങനെ കുറെ വിഷമങ്ങൾ കണ്ണീർ വറ്റിയ കണ്ണുകളോടെ ആ അമ്മ എന്നോട് പറഞ്ഞു.
ഇതൊക്കെ കേട്ട് ഞാൻ എന്ത് പറയാൻ ആണ്.. ഞാൻ ഒരു മകളും മരുമകളും ആണ്.. ഒരു അമ്മയും ആണ് .. പക്ഷെ എന്റെ മകന് പത്തു തികയുന്നതേ ഉള്ളൂ .. എന്നാലും ചിലത് ഞാൻ പറഞ്ഞു.
ഒന്നാമത്, ഈ ലോകത്ത് അമ്മ അമ്മയും മകൾ മകളും ആണ്. മരുമകൾ മകളോ അമ്മായിഅമ്മ അമ്മയോ ആകില്ല നൂറു ശതമാനം. അങ്ങനെ ആക്കാം എന്ന് മോഹിക്കുന്നത് തന്നെ തെറ്റ്.
രണ്ടാമത്, അമ്മമാർ രണ്ടു വട്ടം പൊക്കിൾകൊടി മുറിക്കേണ്ടതുണ്ട് .. ജന്മം നൽകുമ്പോൾ ബാഹ്യമായും പിന്നീട് മക്കൾ വളർന്നു വരുമ്പോൾ മാനസികമായും. അത് ചെയ്തെ തീരൂ. പൊക്കിൾകൊടി മുറിക്കാൻ ഉള്ളതാണ് .. കുഞ്ഞിനു ശ്വസിക്കാൻ.. വളരാൻ .. അമ്മയ്ക്ക് സ്വതന്ത്രയാകാൻ. രണ്ടു പേരുടെയും നന്മയ്ക്കു പ്രകൃതി ഒരുക്കിയ നിയമം ആണ് അത്. അത് പോലെ തന്നെയാണ് മനസ്സിലെ പൊക്കിൾകൊടിയും. അച്ഛനും അമ്മയും അത് മുറിച്ചു തന്നെ തീരണം. മകനോ മകളോ പൂർണമായും മറ്റൊരു വ്യക്തി ആണ്. അവരുടെ ജീവിതം അവരുടെതും. വിവാഹം കഴിഞ്ഞാൽ മക്കൾ കഴിവതും വേറെ തന്നെ താമസം തുടങ്ങണം. കുടുംബം അവിടെ രണ്ടാകുകയല്ല, മറിച്ചു വളരുകയാണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. ബന്ധങ്ങൾ ഉറയ്ക്കുകയെ ഉള്ളൂ.. സ്നേഹം വളരുകയെ ഉള്ളൂ ഈ മാറിനില്പ്പിലൂടെ.
ഹൃദയത്തിൽ നിറഞ്ഞ സ്നേഹത്തോടെ വളര്ത്തുന്ന മക്കൾ വളർന്നാൽ ആരും അല്ലാതെ ആകുന്നു എന്നല്ല ഇതിനർഥം. എല്ലാം ഒരു വിശ്വാസം ആണ്. മാറ്റങ്ങൾ അനിവാര്യവും. പിന്നെ സ്നേഹം ഒരു ബന്ധനം ആകാതെ ജീവിക്കണം എനിക്ക് ..
ആദിക്ക് ഈ മാസം പത്തു വയസ്സ് തികയും. ഇപ്പോഴേ മുറിക്കണ്ട അല്ലെ ഈ പറഞ്ഞ കൊടി.

Monday, January 12, 2015

കാറ്റത്ത്‌ ..


എന്റെ ഉള്ളിലെ ഏതു വികാരവും ആളികത്തിക്കാനാകും കാറ്റിനു എന്ന് തോന്നാറുണ്ട്. സന്തോഷത്തിന്റെ പാരമ്യതയിൽ എത്തിച്ച കാറ്റ് തന്നെ എന്നിലെ ദുഃഖം ആളിപടർത്തി അതെന്നിൽ നിന്നും അടർത്തി മാറ്റി പറന്നകന്നിട്ടുമുണ്ട്, മനസ്സിൽ സമാധാനം, ശാന്തി ബാക്കി വെച്ച് കൊണ്ട് ..
കാറ്റിനോടുള്ള ഈ ഭ്രമം പണ്ടെങ്ങോ തുടങ്ങിയതാണ്. വളരെ ചെറുപ്പത്തിൽ രാമേശ്വരത്ത് പോയപ്പോൾ .. തിരുപ്പതി ദേവസ്വം വക ഒരു ഗസ്റ്റ് ഹൌസിൽ ആയിരുന്നു താമസം.. ആ കെട്ടിടം തുടങ്ങിയിട്ടേയുള്ളൂ എന്നാണു ഓർമ, പുതുമണം .. മുറ്റത്തിന് കമ്പിവേലി.. വേലിക്കപ്പുറം സാക്ഷാൽ കടൽ.. അന്നത് കണ്ടു അതിശയവും തുള്ളിചാട്ടവും. താഴത്തെ നിലയിലെ വരാന്തയിലൂടെ കാറ്റിനെതിരായി ഓട്ടം .. മുഖത്ത് ആഞ്ഞടിക്കുന്ന കാറ്റിനോട് വാശി .. ആവേശത്തോടെ വീണ്ടും .. പറക്കുന്ന പ്രതീതി .. ഒരു എട്ടു വയസ്സുകാരിയുടെ ഈ വാശി കണ്ടു പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം മാരുതൻ.
സ്കൂൾവാനിൽ ഇരുന്നു കാറ്റിനെ കൈ നീട്ടി തൊട്ടു നോക്കുന്ന ശീലം ഇന്നും മാറിയിട്ടില്ല .. പിന്നീട് ഒരു അമ്മയായപ്പോൾ ആദിയെ കൊണ്ട് ഞാൻ കാറ്റിനു മുത്തം കൊടുപ്പിക്കുമായിരുന്നു .. "കാറ്റേ ഉമ്മാ " എന്ന് പറഞ്ഞു കുഞ്ഞി കൈ നീട്ടുന്ന ആദിയിൽ ഞാൻ എന്നെ തന്നെയല്ലേ കണ്ടത് .. അന്നത്തെ കാറ്റിനു വാത്സല്യം.
പനി വരുമ്പോൾ ഒക്കെ ഒരു വിചിത്ര സ്വപ്നം കാണുമായിരുന്നു .. ശരീരത്തിന് ഭാരം കുറഞ്ഞു കുറഞ്ഞു പൊങ്ങി പറക്കുന്ന ഞാൻ. ഒന്ന് ചാടിയാൽ നിലത്തു നിന്നും എന്റെ നിയന്ത്രണത്തിൽ എനിക്ക് പാറി നടക്കാം .. എത്രയോ തവണ ഇത് കണ്ടിരിക്കുന്നു .. സുഖമുള്ള സ്വപ്നം, സത്യം പറഞ്ഞാൽ അത് സ്വപ്നം ആണോ അതോ ഞാൻ ശെരിക്കും പടിഞ്ഞാറേ മുറ്റത്തു പറന്നു പൊങ്ങി ഓടിനു മുകളിൽ എത്തി ചീലാന്തി ഇലകളിൽ കാലു കൊണ്ട് തൊട്ടിട്ടില്ലേ എന്ന് എനിക്ക് ഇപ്പോഴും സംശയം ബാക്കി..
പതിനഞ്ചു വയസ്സുള്ളപ്പോൾ ആകണം ഒരിക്കൽ ദൈവത്തെ അനുഭവിച്ചത്, കാറ്റിലൂടെ, കാറ്റ് കൊണ്ട് വന്നു കവിളത്തടിച്ച മഴതുള്ളികളിലൂടെ, ആ തണുപ്പിലൂടെ .. അന്നൊരു സന്ധ്യക്ക് കുന്നുംപാറ ക്ഷേത്രത്തിൽ പോയതാണ്.. തിരുവനന്തപുരത്തുള്ള ഈ ക്ഷേത്രം ഒന്ന് കാണേണ്ടതാണ് .. പ്രകൃതിയിൽ ഈശ്വരൻ തുളുമ്പി നില്ക്കുന്ന ഒരിടം .. സുബ്രഹ്മണ്യൻ ആണ് പ്രതിഷ്ഠ .. ദീപാരാധന നേരം, ദീപവുമായി ഗണപതി ഗൃഹത്തിൽ കയറിയ പൂജകനു പിന്നാലെ ഞാനും ഗണപതിക്കരികിലേക്ക് ..
തൊഴുതു നിൽക്കുമ്പോൾ ചരിഞ്ഞു വീശിയ കാറ്റിലൂടെ മഴത്തുള്ളികൾ മുഖത്തേയ്ക്കു .. ഒപ്പം ഹൃദയത്തിലേക്കോ ആത്മാവിലേക്കോ എന്നറിയാതെ ഇരച്ചു കയറിയ ഈശ്വരൻ, എന്നിൽ നിറഞ്ഞ ഒരുതരം സ്നേഹം സന്തോഷം , വിവരിക്കാനാകില്ല അത് .. അന്നായിരിക്കുമോ ഞാൻ കാറ്റിനെ പ്രണയിച്ചു തുടങ്ങിയത് ..
ആ കാലത്ത് കന്യാകുമാരിയിൽ പോയിരുന്നത് ഓർത്തു പോകുന്നു. കടലിൽ കുളി, തല നിറയെ കനകാംബരം, കണംകാലിൽ ഉലയുന്ന പട്ടുപാവാട, വഴിവക്കത്തു നിന്ന് വാങ്ങുന്ന പലതരം മണ്ണും കടൽ പെൻസിലും, ദേവിയുടെ മൂക്കുത്തി .. .. ഇതൊക്കെയും സുഖകരമായ ഓർമ്മകൾ തന്നെ. പക്ഷെ അതിലേറെ എന്നെ ആകർഷിച്ചത് മറ്റൊന്നാണ്... അന്ന് കേരള ഹൌസിൽ ആയിരുന്നു താമസം.. സൂര്യോദയം കാണുന്ന മട്ടുപ്പാവ് .. അവിടെ രാത്രി കയറിപോകും.. ആരും ഉണ്ടാകില്ല.. അപാരമായ കാറ്റ് മാത്രം. അന്ന് titanic സിനിമ ഇറങ്ങിയിട്ടില്ല .. പക്ഷെ അത് പോലെ കൈ വിടർത്തി കാറ്റിനെ പുണരും .. അന്നവിടെ കാറ്റിനു ശ്രിന്ഗാരമോ ലജ്ജയോ പ്രണയമോ എന്തെല്ലാമോ ആയിരുന്നു.. പിന്നീട് കണ്ടു കൂട്ടിയ ദിവാസ്വപ്നങ്ങൾക്കൊക്കെ ഈ ഒരു പശ്ചാത്തലം ഒരുക്കാൻ മനസ്സ് മറന്നില്ല .
സ്കൂൾ കാലത്ത് റോഡിലൂടെ പോകുമ്പോൾ അരപാവട കാറ്റടിച്ചു പൊങ്ങാതെയ് പെട്ട പാട് .. "ഈ കാറ്റ്" എന്നല്പ്പം ദേഷ്യത്തോടെ ശകാരിച്ചു എങ്കിൽ , സ്കൂൾ ഗ്രൗണ്ടിൽ drill സമയത്ത് കാറ്റിൽ പാവാടകൾ പൊങ്ങുന്നത് ഒരു ആഘോഷമായിരുന്നു ..
മൂന്നാം നിലയിലെ ജനാലയിലൂടെ തെങ്ങുകൾ ആടി ഉലയുന്നത് കാണുമ്പോൾ , കാറ്റിന്റെ ചൂളം വിളി കേൾക്കുമ്പോൾ കാറ്റ് വരുത്തിയ കെടുതികൾ ഈയിടെ കണ്ടപ്പോൾ, മനസ്സിൽ ഒരു പേടി .
പാണ്ഡവരിൽ വായുപുത്രനോടുള്ള പ്രത്യേക സ്നേഹം , "രണ്ടാമൂഴം" വായിക്കുന്നതിനു മുമ്പും ഉണ്ടായിരുന്നോ എന്ന് തീർത്തു പറയാൻ ആവുന്നില്ല , എന്തെന്നാൽ ഇപ്പോൾ ആ ഭീമനേ മനസ്സിൽ ഉള്ളൂ .. കാറ്റിൽ ആശ്വാസം കണ്ടെത്തിയിരുന്ന വീരൻ .