Saturday, November 23, 2019

ഒന്നു പറയാൻ _

പതിനഞ്ചു വയസ്സിലോ മറ്റോ ആകണം, ഒരു സ്വപ്നം കണ്ടിരുന്നു, പുലർക്കാലത്തു കണ്ട ഒന്ന്.. ഹൃദയത്തിലാകെ മഞ്ഞുതുള്ളി വീണത് പോലെ തോന്നിപ്പിച്ച ഒരു സ്വപ്നം. കവിളിലേക്കു പടർന്നു തുടങ്ങുമ്പോഴേക്കും എന്തു കൊണ്ടോ തിരിച്ചു ചുണ്ടുകളിൽ തന്നെ കയറി ഒളിച്ചിരുന്ന പുഞ്ചിരി പോലെ ഒരു സ്വപ്നം.. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നൈർമല്യം ഒട്ടും മാറാത്ത ചിലതില്ലേ, അത് പോലൊന്ന്.

എത്രയോ പ്രിയപ്പെട്ടതായതു കൊണ്ടാകാം, എന്തൊക്കെ എഴുതി കൂട്ടിയിട്ടും , ഈ സ്വപ്നം അക്ഷരങ്ങളിൽ പടർത്താതെ, ആ സുഖം ഒരിറ്റു ചോരാതെ കാത്തു വെച്ചിരുന്നത്, ആത്മാവിനുള്ളിലെ തിരി പോലെ കൊണ്ടു നടന്നത്,  ഒരുപക്ഷെ ഇന്നിത് നിന്നോട് തന്നെ പറയാൻ ആയിരുന്നിരിക്കണം.

സന്ധ്യാനേരത്തു പടിക്കെട്ടുകളുള്ള ഒരു ക്ഷേത്രകുളത്തിന്റെ ഒരു വശത്തു നിന്നും ഇടിഞ്ഞിലിൽ തിരിതെളിയിച്ചു ജലത്തിലേക്കു ഒഴുക്കി വിടുന്ന കുറെ സ്ത്രീകൾക്കൊപ്പം ഞാനും.. മറു വശത്തു നിൽക്കുന്ന ഒരു ആൺകുട്ടി, അവനും ഒഴുകി  നടക്കുന്ന തിരിനാളങ്ങളും മാത്രമായി മാറിയ പോലെ. ആ പ്രഭയിൽ  ഞങ്ങളുടെ മിഴികളിലും  ... കണ്ണെടുക്കാതെ പരസ്പരം അങ്ങനെ നോക്കി നിൽക്കുന്ന അവനും ഞാനും.. സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ തോന്നിയ വിരഹം, അതേ പോലെ തോന്നിയിരുന്നു എന്നും, അതോർക്കുമ്പോഴൊക്കെയും.

എവിടെയൊക്കെയോ അവനെ തേടിയിരുന്നില്ലേ ഞാൻ .. കാഴ്ചക്കപ്പുറമുള്ള ആ കാഴ്‌ച, ആ കണ്ണുകളുടെ ആകാരമോ ഭംഗിയോ അന്ന് കണ്ടിരുന്നില്ല, പക്ഷെ അവനു മാത്രമേ എന്നെ അന്നത്തെ പോലെ അലിയിക്കാനാകൂ എന്ന് കരുതിയ വർഷങ്ങൾ..

അതൊന്നും വെറുതെയായില്ല എന്ന് മനസ്സ് മെല്ലെ പറഞ്ഞിരുന്നു..
അവന്റെ കൂട്ടുപുരികത്തിൽ ഞാൻ ചുണ്ടുകൾ  ചേർത്തപ്പോൾ..
അവന്റെ കണ്ണുകളിലെ ചിരി എന്നെ മൂടിയപ്പോൾ
എന്റെ ചെവികളിൽ അവൻ പടർന്നു കയറിയപ്പോൾ
അവന്റെ സ്നേഹതെളിനീരിൽ ഞാൻ നനഞ്ഞു കുതിർന്നപ്പോൾ..

ഇനി പറയട്ടേ ,
പ്രാണൻ അലിഞ്ഞലിഞ്ഞു ഞാനും നീയും അല്ലാതെ പ്രപഞ്ചമായി മാറുന്ന നമ്മൾ..
ഇത് തന്നെയാണ് ആത്മാവിനെ കുതിർക്കുന്ന പ്രണയം..
അന്ന് ആ ഒഴുകുന്ന തിരിനാളങ്ങളിൽ ചേർന്നു തെളിഞ്ഞ എന്റെ ജീവന്റെ നാളം.

No comments:

Post a Comment