Friday, December 5, 2014

മായുമോ ഓർമ്മകൾ


എന്നെ വീട്ടുജോലികളിൽ സഹായിക്കുന്ന ശാന്ത ഏകദേശം പത്തു കൊല്ലം ആയി എന്നും വന്നു പോകുന്നു ഇവിടെ. പെട്ടെന്ന് എനിക്കോർക്കാൻ പറ്റുന്നില്ല, അവൾക്കു ഞാൻ എത്രയാ ശമ്പളം കൊടുക്കുന്നത് എന്ന് .. പണമിടപാടുകൾ, അത് വലുതായാലും ചെറുതായാലും ഞാൻ careless ആണ് .. അത് കൊണ്ട് ഈ മറവി ഒരൽപം എനിക്ക് അതിശയമായി തോന്നിയെങ്കിലും അത്ര കാര്യമാക്കിയില്ല.
പക്ഷെ മിനഞാന്നു വൈകുന്നേരം! അവിയലിന് കഷണങ്ങൾ വേവിക്കാൻ വെച്ചിട്ട്, ചിരകിയ തേങ്ങ മിക്സി ബൌളിൽ ഇട്ട ശേഷം, ഉപ്പു, മഞ്ഞൾ പൊടി,പച്ചമുളക്, വെളുത്തുള്ളി, എന്നിവ ചേർത്ത് .. ജീരകം എടുക്കാൻ ആയി ഷെൽഫിലേക്ക്‌ കൈ നീട്ടിയപ്പോൾ ഒരു സംശയം .. അവിയലിൽ ജീരകം ചേർക്കുമോ? എത്ര ശ്രമിച്ചിട്ടും ഓർക്കാൻ ആയില്ല.. ഏതായാലും തലക്കാലം ജീരകം ചേർത്ത് അരച്ചു.. അവിയലിന് സ്വാദ് എന്നത്തേയും പോലെ തന്നെ. എന്നാലും മനസ്സിൽ ആ ജീരകം ഒരു ചോദ്യമായും അങ്കലാപ്പായും നില്ക്കുന്നു.. എനിക്കെങ്ങനെ ഇതൊക്കെ മറക്കാൻ കഴിയുന്നു .. ഇനി ഓർമ്മകൾ ഉറങ്ങുന്ന തലച്ചോറിലെ കോശങ്ങൾ ദ്രവിക്കാൻ തുടങ്ങിയോ.
ഇന്നലെ ഉച്ചയ്ക്ക് ഞാൻ ചിക്കൻ കറി ഉണ്ടാക്കിയ ശേഷം മോനോട് ചോദിച്ചു, നിനക്ക് ചോറ് വേണോ അതോ ചപ്പാത്തിയോ? ഇത് കേട്ട് കെട്ട്യോൻ എന്നെ ഒന്ന് നോക്കി.. എന്തിനാണാവോ .. നോക്കുമ്പോൾ ഒരു കിണ്ണത്തിൽ കറി ഇരിക്കുന്നു touchings ആയി .. ഉടനെ ഞാൻ ആരാഞ്ഞു.. ഇന്നത്തെ ചിക്കൻ കറി യ്ക്ക് ഒരു പ്രത്യേക ടേസ്റ്റ് ഇല്ലേ ? ഞാൻ വേറെ രീതിയിലാ വെച്ചത് .. എപ്പടി, കൊള്ളാമോ ? എന്നെ ഒന്ന് കൂടി നോക്കിയിട്ട് ചോദിച്ചു, നിനക്ക് ചിക്കനും മട്ടനും കണ്ടാൽ തിരിച്ചറിയില്ലേ? സത്യമായും ഞാൻ ഒന്ന് ഞെട്ടി .. എനിക്കിതു എന്താ ഇപ്പൊ ? ശ്രദ്ധകുറവാണോ അതോ ഇനി എന്തെങ്കിലും .. പെട്ടെന്ന് മനസ്സിൽ ഒരു കത്തൽ.. ഓർമ കൈവിട്ടു പോകുമോ ..
ഈയിടെ ആയി അത്തരം രോഗങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു, ചില സാഹചര്യങ്ങൾ കാണേണ്ടിയും കേൾക്കേണ്ടിയും വന്നപ്പോൾ .. അടുത്തയിടയ്ക്ക് ഒരു കൂട്ടുകാരന്റെ അച്ഛന് dementia .. ഓർമ തീരെ ഇല്ല, കൂടാതെ violence ഉം. ആശുപത്രി കിടക്കയിൽ അച്ഛനെ ബലമായി പിടിച്ചു കെട്ടി വെയ്ക്കേണ്ടി വന്നപ്പോൾ അവൻ ഇടറുന്ന ശബ്ദത്തോടെ എന്നോട് പറഞ്ഞു, എന്റെ അച്ഛൻ മരിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന്.
കഴിഞ്ഞ വേനലവധിക്ക് ട്രെയിനിൽ വെച്ച് പാതിരാത്രിനേരം ഒരാൾ പ്രാഞ്ചി പ്രാഞ്ചി നടക്കുന്നത് കണ്ടു .. ഞാനും മോനും ഉറങ്ങിയിട്ടില്ലായിരുന്നു. ആദ്യം ഇതെന്താ ഇയ്യാൾ ഇങ്ങനെ എന്ന് തോന്നിയെങ്കിലും പെട്ടെന്ന് എനിക്ക് മനസ്സിലായി ആ നടത്തം കണ്ടപ്പോൾ , ഇത് alzheimer രോഗം ബാധിച്ച ആളാണ്‌. ഞാൻ ആ അങ്കിൾ നോട്‌ ചോദിച്ചു, എന്താ ഏതാ എന്നൊക്കെ. പാവം റ്റൊഇലെറ്റിൽ പോയി വന്നതാണ്‌, ഏതാ ബെർത്ത്‌ എന്ന് ഓർമയില്ല.. മകൻ കൂടെ ഉണ്ട്, പേര് മാത്രം പറഞ്ഞു ലിജു എന്നോ മറ്റോ. ഫോണ്‍ നമ്പരോ മറ്റൊന്നുമോ കൈയ്യിൽ ഇല്ല. അസമയത് മറ്റു ബോഗ്ഗികളിലേക്ക് പോയി അന്വേഷിക്കാൻ എനിക്കും ബുദ്ധിമുട്ടുണ്ട്.. ചില ചെറുപ്പക്കാർ ഉണർന്നിരിപ്പുണ്ട്, അതിലൊരാൾ നിഷ്കരുണം അങ്കിൾ നെ ശാസിക്കുന്നു .. കുടിചിട്ടാണോ ഈ പ്രായത്തിൽ, വേറെ ജോലിയില്ലേ എന്നൊക്കെ.. ഞാൻ ഇടപ്പെട്ട് അവരോട് കാര്യം പറഞ്ഞു, സഹായിക്കാൻ ആവശ്യപ്പെട്ടു. ആരും അനങ്ങുന്നില്ല. ട്രെയിൻ attendant നെ ഞാൻ പോയി ഉണർത്തി സഹായിക്കാൻ ആവശ്യപ്പെട്ടു. അവനു ആകെ മടി. അവസാനം അല്പ്പം കയർത്തു സംസാരിച്ചപ്പോൾ അവൻ മനസ്സില്ലാ മനസ്സോടെ എണീറ്റ്‌ വന്നു അങ്കിൾ നെ കൊണ്ട് അടുത്ത ബോഗ്ഗിയിലേക്ക് പോയി. കുറെ കഴിഞ്ഞു തിരിച്ചു വരികയും ചെയ്തു.. ചോദിച്ചപ്പോൾ കൃത്യമായി എന്നോടൊന്നും പറഞ്ഞില്ല. ശെരിക്കും മകന്റെ അടുത്ത് എത്തിച്ചോ അതോ അടുത്ത ബോഗ്ഗിയിലാക്കി ചെക്കൻ തിരിച്ചു വന്നോ എന്നെനിക്കിന്നും അറിയില്ല. അതൊരു ദുഃഖം തന്നെയാണ് മനസ്സിൽ ഇന്നും. ഞാനും 9 വയസ്സുള്ള മോനും മാത്രമാണ് അന്ന് യാത്ര. അസമയത്ത് ഒരുപാട് മാറി ട്രെയിനിൽ തിരക്കി നടക്കാൻ എനിക്കന്നു കഴിഞ്ഞില്ല.
ഇപ്പോൾ ഈ ജീരകവും "കോഴി കറിയും " എന്നെ ഓർമ്മകൾ ഇല്ലാതായാലോ എന്നാ ഒരു ചിന്തയിലേക്ക് എത്തിച്ചു.. ഭയാനകം ആണ് എല്ലാം മറന്നു പോകുന്ന ഒരവസ്ഥ. ഒരിക്കലും ആരെയും ഒന്നിനെയും എനിക്ക് മറക്കണ്ട. മനസ്സിലെ അറകളിൽ ചിലത് മാത്രം ഞാൻ അടച്ചു പൂട്ടി വെച്ചിട്ടുണ്ട്, അത് പോലും മറക്കണം എന്ന് എനിക്കില്ല, അതൊക്കെ ഓർക്കാതിരിക്കാൻ എനിക്കറിയുകയും ചെയ്യാം . ഇനിയും ഓർമ ഒളിച്ചു കളിച്ചാൽ , ഒന്ന് ഡോക്ടറെ കാണും .. അഥവാ എന്തേലും ഉണ്ടെങ്കിൽ , മായും മുമ്പ് മനസ്സിലെ ചെപ്പുകൾ ഒക്കെ എഴുതി തീർക്കണം. ഓർമകളുടെ ഒരു തെയ്യം .. ഒരു ആട്ടകലാശം .. അഥവാ കുഴപ്പം ഒന്നും ഇല്ലെങ്കിൽ, അവയൊക്കെ ഒന്നൂടെ മുറുക്കി അടക്കുകയും വേണം.
എല്ലാവർക്കും തെളിഞ്ഞ ഓർമ്മകൾ നേർന്നു കൊണ്ട്
സ്നേഹപൂർവ്വം പിഗ്മ

Saturday, November 22, 2014

ആഗ്ര കൊട്ടാരത്തിൽ കൊതുകം തോന്നിയ, ചിലത് കൂടി ..


കഴിഞ്ഞ കുറിപ്പിൽ പറഞ്ഞ മാർബിൾ ഗൃഹത്തിന് (ചക്രവർത്തിയെ തടവിൽ പാർപ്പിച്ചയിടം ) ഒരു പേരുണ്ട് -- മുസ്സമൻ ബുർജ്
മുസ്സമൻ ബുർജിനു അടുത്തായി രണ്ടു ഇരട്ട കൊട്ടാരങ്ങൾ കണ്ടു .. പല്ലക്കിന്റെ രൂപത്തിൽ, മേൽക്കൂരയിൽ സ്വർണം പതിച്ചിരുന്നു ഒരുകാലത്ത് .. അതൊക്കെ വെള്ളക്കാരൻ നാണമില്ലാതെ ചുരണ്ടി എടുത്തു കൊണ്ട് പോയി.
ഈ പല്ലക്ക് കൊട്ടാരത്തിന് പിന്നിലെ കഥ .. ശഹ്ജഹന്റെ രണ്ടു പെണ്മക്കളും അവിവാഹിതകൾ ആയിരുന്നു .. ജഹനാര ബീഗവും , രോഷനര ബീഗവും. അതിൽ ചക്രവര്തിയായ പിതാവിന് വളരെ ദുഃഖം ... അവർക്ക് താമസിക്കാൻ പണികഴിപ്പിച്ച ഈ പല്ലക്ക് കൊട്ടാരങ്ങൾ അച്ഛന്റെ ആഗ്രഹപ്രകാരം ആയിരുന്നു. വധുവായി പല്ലക്കിൽ പോകുന്ന മകളെ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയതിനു പകരം ആശ്വാസത്തിന് പല്ലക്കിന്റെ മാതൃകയിലെ വീടുകളിൽ അവർ വാഴുന്നത് കണ്ടു, സങ്കല്പ്പിച്ചു സമാധാനിക്കാൻ..
ഈ കഥയൊക്കെ കേട്ടപ്പോൾ മുതൽ മനസ്സിലെ സംശയം , എന്താ അവർ കല്യാണം കഴിക്കാത്തത്, എന്തായിരിക്കും അവരുടെ കല്യാണം നടക്കാത്തത്.. കുറച്ചു വായിച്ചു.. കാരണം ഇതാണ് - മുഗൾ രാജകുമാരിമാര്ക്ക് കുടുംബത്തിനകത്ത്‌ നിന്ന് മാത്രമേ വിവാഹം പാടുള്ളൂ എന്നൊരു നിയമം അന്ന് നിലവിൽ നിന്നിരുന്നു. (അക്ബറുടെ പ്രഥമ പതിനിയും റാണിയും ആയ രുകൈയ്യ മുറപെണ്ണ് തന്നെയായിരുന്നു.) പുറമേ നിന്നും ഒരു പുരുഷൻ വന്നു ഓൾറെഡി അധികാരത്തിനു പിടിവലി കൂട്ടുന്ന അച്ഛൻ-മകൻ- സഹോദരന്മാര്ക്ക് കൂടുതൽ ശല്യം ആകണ്ട എന്ന് കരുതിയാണ് അങ്ങനെ ഒരു ആചാരം. പോരാത്തതിന് കൊട്ടാരത്തിലെ പുരുഷന്മാര്ക്ക് ഹിന്ദു സ്ത്രീകളെ കല്യാണം കഴിക്കാം , പലപ്പോഴും രാഷ്രീയ കാരണങ്ങളാൽ അവർ രജപുത്ര കുമാരിമാരെ കല്യാണം കഴിച്ചിട്ടും ഉണ്ട്. എന്നാൽ തങ്ങളുടെ പെണ്മക്കളെ ഒരു ഹിന്ദുവിനു കല്യാണം കഴിച്ചു കൊടുത്തു അവൾ ഒരു ഹിന്ദുവായി മാറുന്നത് അവർ അനുവദിച്ചിരുന്നില്ല.
അപ്പോൾ പറഞ്ഞു വന്നത്, എന്ത് കൊണ്ട് നമ്മുടെ ഈ രാജകുമാരി/മാർ - Jahanara , Roshanara - വധുവായി പല്ലക്കിൽ ഇരുന്നു ഭർതൃ ഗൃഹത്തിലേക്ക് പോകാതെ , പല്ലക്ക് ഗൃഹങ്ങളിൽ തന്നെ താമസിച്ചു എന്നതാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. അന്ന് അവർക്ക് കല്യാണം കഴിക്കാൻ പറ്റിയ ഒരു പുരുഷനും കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല. എന്തേ കാരണം.. സഹോദരങ്ങളെയും അവരുടെ പുത്രന്മാരെയും ഒക്കെ കൊന്നു കൊണ്ടാണല്ലോ ഓരോ ചക്രവർത്തിയും കിരീടം ഉറപ്പിച്ചത്!
P.S: പഠിക്കുന്ന കാലത്ത് ചരിത്രം ഇഷ്ടമല്ലാതിരുന്ന ഞാൻ ഇപ്പോൾ 
P.P.S: ഞാൻ അച്ഛനും മമ്മിയ്ക്കും കത്തെഴുതാൻ തീരുമാനിച്ചു .. ഇവിടെ എഴുതിയതൊക്കെ ചിത്രങ്ങളോടൊപ്പം - ഓരോ പോസ്റ്റിനു ഓരോ പോസ്റ്റ്‌ കവർ എന്നാ കണക്കിൽ ഇനി വീട്ടിലേക്കു.. അവർക്ക് സന്തോഷമാകും..  
P.P.P.S: താജ്മഹൽ എന്നാ വാക്ക് പലവട്ടം എഴുതി പോയെങ്കിലും താജിൽ എത്തിയതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അത് കൂടി പറഞ്ഞിട്ട് വേണം രാജസ്ഥാനിലെ വർണക്കാഴ്ചകളിലേക്ക് .. 
സ്നേഹപൂർവ്വം,
-pygma-

Wednesday, November 19, 2014

കേട്ടതല്ല കണ്ടത് ..
പണ്ടെങ്ങോ സ്കൂളിൽ പഠിച്ച ഒരു ഓർമ .. Aurangazeb imprisoned his father Shahjahan inorder to sieze the throne ... ചരിത്രം ഇഷ്ടവിഷയം ആയിരുന്നില്ല , അതു കൊണ്ട് തന്നെ അതെ കുറിച്ച് അത്രയൊന്നും ശ്രദ്ധിച്ചതുമില്ല. പക്ഷെ ആ അശ്രദ്ധക്കിടയിലും കുരുന്നു മനസ്സുകളിൽ സ്കൂൾ പാഠങ്ങൾ അറിയാതെ കൊത്തി വെയ്ക്കുന്ന ചില ചിത്രങ്ങളുണ്ട്.. എങ്ങനെയോ മനസ്സിൽ പതിഞ്ഞത് - A power crazy and cruel emperor who ruled his dynasty with an iron hand .. താജ്മഹൽ പണിത പാവം ഷാജഹാനെ കാരാഗൃഹത്തിൽ അടച്ചു .. സ്വയം രാജാവാകാൻ വേണ്ടി..
ഇതൊന്നും ഓർത്തുകൊണ്ടല്ല അക്ബർ- ജഹങ്കിർ - ഓറങ്കസേബ് വാണിരുന്ന ആഗ്ര കൊട്ടാരത്തിൽ കാഴ്ചകൾക്കായി കയറിയത്. പക്ഷെ കണ്ട കാഴ്ചകൾ ഓർമിപ്പിച്ചു കേട്ടതൊക്കെ പൂർണമായിരുന്നില്ല എന്ന്.
ഈ ചിത്രത്തിൽ കാണുന്ന പ്രൈവറ്റ് quarters ഇൽ ആയിരുന്നു ഷാജഹാൻ ചക്രവർത്തിയെ തടവിൽ പാർപ്പിച്ചത്‌. വെള്ള മാർബിളിൽ പണിത മനോഹര മന്ദിരം .. താജ്മഹൽ പണികഴിക്കും മുംബ് അതിന്റെ ഒരു "ഡ്രാഫ്റ്റ്‌" ആയി പണിതയിടം. ടാജിന്റെ അതേയ് മാർബിൾ പണി ആണ് ഇവിടെയും. പല വർണങ്ങളിലെ കല്ലുകളിൽ നിന്നും കൊത്തി ഉണ്ടാക്കിയ നേർത്ത പൂവിതളുകൾ, വെള്ള മാർബിളിൽ inlay വർക്ക്‌ ചെയ്തു മനോഹരമാക്കിയ ചിത്രപണികൾ . അതിശയത്തോടെയല്ലാതെ നോക്കി നില്ക്കാനാവില്ല.
തടവിൽ പാർപ്പിച്ചു എന്ന് വെച്ചാൽ വീട്ടുതടങ്കലിൽ എന്നർഥം.. എല്ലാ രാജകീയ സൌകര്യങ്ങളും നല്കി കൊണ്ട്. ബന്ധനം ബന്ധനം തന്നെ പാരിൽ എന്നത് മറക്കുന്നില്ല.. പക്ഷെ അന്ന് പതിമൂന്നാം വയസ്സിൽ കരുതിയത്‌ പോലെ കാരഗൃഹതിലുമല്ല.
ഈ മനോഹര ഗൃഹത്തിൽ നിന്നും കാണുന്നത് യമുനാ നദി കരയിലെ അതിശയ സൗധം. അതിമനോഹരം ആണ് ഇവിടം, സ്വര്ഗം ഒരുപക്ഷെ ഇങ്ങനെയായിരിക്കുമോ. (അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്‌. താജ് പണിതത് എന്തിനാണെന്നോ, മുംതാസ് സ്വർഗത്തിൽ ഒരുപക്ഷെ ഇതുപോലുള്ള ഒരു മന്ദിരത്തിൽ ആയിരിക്കാം ഇപ്പോൾ എന്ന് കരുതി, ആ ഭാവനയ്ക്കനുസരിച്ച് പണിതതാണ് താജ്.)
ഒരുകാലത്ത് വൃദ്ധനായ ഒരു ചക്രവർത്തി വാർധക്യം തള്ളി നീക്കിയ , തനിക്കു പ്രിയപ്പെട്ടവളെ ഓർമിച്ചു നിലാവുദിച്ച രാത്രികളിലും പുലർകാലതും ഒരുപക്ഷെ നോക്കി നിന്ന ഈ മാർബിൾ വരാന്ദയിലെ , കൈവരിയിൽ കുറെ തത്തകൾ .. അവയിൽ രണ്ടെണ്ണം എന്തോ പരസ്പരം പറയാതെ പറയുന്നത് പോലെ.
ഞങ്ങളുടെ ഗൈഡ് നവേദ് പറഞ്ഞു കേട്ടത് : ഷാജഹാൻ ചക്രവർത്തി തനിക്കു വേണ്ടി കറുത്ത മാർബിളിൽ താജ് പോലെ ഒരു മഹൽ പണിയാൻ ആഗ്രഹിച്ചിരുന്നു, അതിനുള്ള അടിത്തറ കെട്ടുകയും ചെയ്തു. ഈ അവസരത്തിൽ ആണത്രേ മകനായ ഓറങ്കസേബ് അച്ഛനെ ബന്ധനത്തിൽ ആക്കാൻ തീരുമാനിച്ചത്. പൊതു ഖജനാവ് ഇങ്ങനെ ദുർവിനിയോഗം ചെയ്യുന്നത് തടയാൻ. ( കറുത്ത മാർബിളിൽ പണിയാൻ ഉദ്ദേശിച്ച മഹലിന്റെ അടിത്തറ താജിൽ നിൽക്കുമ്പോൾ കാണാം കുറച്ചങ്ങു മാറി.)
ഈ കൊട്ടാരത്തിൽ കണ്ട കൌതുകം തോന്നിയ ഒരു കൂട്ടം കൂടി പറഞ്ഞോട്ടെ .. വേണ്ടെങ്കിൽ പറയണം 
-പിഗ്മ-

Tuesday, November 18, 2014

ചരിത്ര ജാലകങ്ങളിലൂടെ...

ചരിത്ര ജാലകങ്ങളിലൂടെ ..  പഴമയിലേക്കുള്ള ഭാവനാ പ്രയാണം ..
ഇത് ജൈപൂരിൽ നിന്നും ഒരു 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അമെർ കൊട്ടാരം .. ഈ ജനാലയിലൂടെ ആയിരുന്നത്രെ മഹാറാണി , യാത്ര കഴിഞ്ഞു മടങ്ങി എത്തുന്ന രാജാവിന്റെ കൊട്ടാര പ്രവേശം നോക്കി കണ്ടിരുന്നത്‌. താൻ കാണുന്നുണ്ടെന്ന് അറിയിക്കാൻ സ്നേഹപുഷ്പങ്ങൾ ഇത് വഴി ചൊരിയുമായിരുന്നത്രെ.
കഥകൾ കേട്ട് മത്ത് പിടിച്ച ഞാൻ, കണ്ട കാഴ്ചകളെക്കാൾ ഏറെ കാണാക്കാഴ്ചകൾ കണ്ടു എന്നതാണ് നേര്. റാണി നോക്കിയിരുന്ന പോലെ ഞാനും നോക്കി.. തണുത്ത കാറ്റ് മുഖത്തേയ്ക്കു .. സൂര്യൻ ജ്വലിച്ചു നില്ക്കുന്ന നേരം ആണെങ്കിൽ കൂടിയും .. ഇതേ കാറ്റ് തന്നെയാകുമോ അന്ന് കൊട്ടാരതളങ്ങളിൽ കടന്നു ചെന്ന് രഹസ്യങ്ങൾ ചോർത്തിയത്‌ .. എന്റെ കാതിൽ ഒന്ന് ഉരുവിട്ടുവോ ഒരു പാതി രഹസ്യം .. മറുപാതി സ്വപ്നവും..
ഈ വട്ടൊക്കെ കൂടെ ഉള്ളവർ അറിയാതെ അടക്കിയ ചിരിയുമായി വീണ്ടും കാഴ്ചകളിലേക്ക് .. പറയാം ..
സ്നേഹപൂർവ്വം ,
പിഗ്മ

ഷാജഹാൻ നോക്കി കണ്ട താജ്മഹൽ


വെയിൽ മങ്ങി തുടങ്ങിയ നേരത്താണ് ആഗ്ര ഫോർട്ട് കാണാൻ കയറിയത് . അടുത്ത പ്രഭാതം താജ്മഹൽ .. ആ ഒരു ത്രില്ലും മനസ്സിൽ ഉണ്ടായിരുന്നു . നവേദ് എന്ന് പേരുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ് ഗൈഡ്.
ചരിത്രം, കഥകൾ, എതിർകഥകൾ, ഉപകഥകൾ അങ്ങനെ പലതും ഉണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട് , കുറെ ഒക്കെ കേട്ടിട്ടുണ്ട് , അതിലേറെ വളരെയേറെ അറിയാത്തതും ഉണ്ട് എന്ന തോന്നലോടെ.. ഒരു സഞ്ചാരി എന്ന നിലയിൽ കണ്ണും മനവും കൊണ്ട് കാണാൻ ആയിരുന്നു എനിക്ക് കമ്പം. . അത് കൊണ്ട് തന്നെ ചരിത്രസത്യങ്ങൾ തലനാരിഴയ്ക്ക് കീറി ഗൌരവം കൊള്ളാതെ , അതിൽ അമർഷം കൊള്ളാതെ, പക്ഷം പിടിക്കാതെ ഒരു മായലോകതെന്ന പോലെ ഞാൻ..
ഭാഗ്യം കൊണ്ട് ഈയിടെ വായിച്ച ഒരു പുസ്തകം എന്റെ അനുഭവങ്ങൾക്ക് മറ്റു കൂട്ടി. സലിം രാജകുമാരന്റെയും മെഹ്രുന്നിസയുദെയും പ്രണയകഥ ഒരു ചരിത്ര നോവൽ.. ഇന്ദു സുന്ദരേശൻ എഴുതിയ 'Twentieth Wife' . ഏഴു വയസ്സ് മുതൽ പ്രിൻസ് സലിം നെ സ്നേഹിച്ചിരുന്ന മെഹർ ന്റെ കണ്ണുകളിലൂടെ ചരിത്രം വൃത്തിയായി പറഞ്ഞിരിക്കുന്ന ഒരു നല്ല പുസ്തകം. അക്ബറിന്റെ പ്രധാന ഭാര്യയും രാജ്ഞിയും ആയിരുന്ന രുഖ്‌ഖ്‌യ്യ യ്ക്ക് കൌതുകം തോന്നിയ ഒരു പെണ്‍കുട്ടി .. മെഹർ .. അങ്ങനെ കൊട്ടാര അന്തപ്പുരങ്ങളിൽ (zenana ) സ്വച്ചന്ദം വിഹരിചിരുന്നു. സലിമിനെ അവൾ ആദ്യമായി കാണുന്നത് സലിമിന്റെ ആദ്യ വിവാഹനാളിൽ ആണ്. അതിനും എത്രയോ മുമ്പേ അവൾ സലിമിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഒരിക്കൽ കാവല്ക്കാരുടെ കണ്ണ് വെട്ടിച്ചു അവൾ കൊട്ടാരത്തിൽ കറങ്ങി നടന്നു വഴി തെറ്റി എത്തിയതോ സലിം രാജകുമാരന്റെ quarters ഇൽ. അവിടെ വെള്ള വസ്ത്രം ധരിച്ചു പ്രാവുകള്ക്ക് തീറ്റി കൊടുക്കുന്ന സലിം. അവൾ ഒളിഞ്ഞു നിന്ന് കണ്ടു. സലിം മെഹറിനെ ആദ്യമായി കാണുന്നത് അന്തപ്പുരത്തിൽ വെച്ച് .. ഒരു ഉദ്യാനത്തിൽ ഏകാകിയായി ഇരിക്കുന്ന മെഹർ. അന്ന് മുതൽ സലിമിന്റെ ഹൃദയത്തിൽ മെഹർ കയറി പറ്റി. അന്ന് കൊട്ടാരത്തിൽ സ്ത്രീകൾക്ക് വേണ്ടി ഒരു bazaar വരുമായിരുന്നു .. Meena Bazaar. . അവിടെ വെച്ച് സലിമും മെഹറും തമ്മിൽ കണ്ട നിമിഷങ്ങൾ.. ഇതൊക്കെയും ഞാൻ ആഗ്ര കൊട്ടാരത്തിൽ വീണ്ടും കണ്ടു.. ഇവിടെയായ്യിരിക്കണം മെഹർ അന്ന് ഇരുന്നിട്ടുണ്ടാവുക, സലിം വരും എന്നറിയാതെ .. ഇത് വഴി ആണ് അവൾ ആ ശണ്ടനെ പേടിച്ചു അന്ന് ഓടി ഒളിച്ചത്.. സലിമിന്റെ ലൈബ്രറി കണ്ടപ്പോൾ ഒര്മിച്ചു മഹർ പുസ്തകം എടുത്തിരുന്നത് . Meena bazaar ഇവിടെ തന്നെ ആയിരുന്നിരിക്കണം എന്ന് മനസ്സിൽ ഓർത്തതും നവേദ് പറയുന്നു .. ഇത് പോലെ ഉള്ള ഒരു ഉദ്യാനത്തിൽ ആയിരുന്നു പേര് കേട്ട meena baazar .. ഇപ്പോൾ അതൊക്കെ അടച്ചിട്ടിരിക്കുകയാണ് .. പ്രവേശനം ഇല്ല . വായന ഒരു അനുഭവം aayi .. ഒരുപാട് തുള്ളിച്ചാടി മനസ്സ്.. ഭാവനയിലെ കഥാപാത്രങ്ങൾ സഞ്ചരിച്ചിരുന്ന വഴികളിലൂടെ നടക്കുമ്പോൾ കൌതുകം ..
പെട്ടെന്നാണ് ഈ ചെറുവാതിലുകൾക്ക് അടുത്തെത്തിയത്.. നവേദ് പറഞ്ഞു : ഷാജഹാൻ ഇവിടെ ഇരുന്നു താജ് മഹൽ നോക്കി കാണുമായിരുന്നു . പെട്ടെന്ന് മറ്റെല്ലാം മറന്നു ആ വാതില്ക്കലേക്ക് .. ചെറിയ മൂടല്മഞ്ഞിലൂടെ അതാ താജ്മഹൽ . എന്തിനെന്നറിയില്ല കണ്ണുകളിൽ ഒരൽപം നനവ്‌ പടർന്നു .. ആ ഒരു കാഴ്ച മനോഹരമായ ഒന്ന് .. ഞാൻ മനസ്സിലേക്ക് ശ്വസിച്ചു കയറ്റി, കണ്ണുകൾ അടച്ചു കൊണ്ട്..
പറയാൻ ഇനിയും കഥകൾ ..

Monday, October 20, 2014

പാടാത്ത പിഗ്മയും പാടും ..


എനിക്ക് പാടാൻ അറിയില്ല ... എന്നാലും ഞാൻ പാടും എനിക്ക് വേണ്ടി.. ഒറ്റയ്ക്കാവുമ്പോൾ ഉറക്കെ പാടും .. ചിലപ്പോൾ റെക്കോർഡ്‌ ചെയ്തു അത് സ്വയം കേട്ട് രസിക്കും .. ആരാ ഇപ്പൊ ചോദിക്കാൻ... എന്റെ ശബ്ദം, എന്റെ റെക്കോർഡ്‌, എന്റെ ചെവി .. ഞാൻ പാടും.. അത്ര തന്നെ..
I believe music is a therapy , as long as you sing for yourself ! സംഗതി ഒക്കെ തെറ്റിക്കൊട്ടെ .. Just dont care.. its all about living for yourself and listening to yourself !
പക്ഷെ മറ്റൊരാൾ കേൾക്കെ പാടാൻ വല്ലാത്ത മടിയാണ്, അതൊരു അന്ത്യക്ഷരി കളി ആണെങ്കിൽ കൂടി ഞാൻ പിൻവലിയും. എന്നാൽ ഈ ജാള്യത ഒക്കെ മറന്നു ആരു കേൾക്കുന്നു എന്ന് തീരെ ഗൌനിക്കാതെ ഞാൻ പാടിയിട്ടുണ്ട് .. അതൊക്കെയും താരാട്ട് പാട്ടായിരുന്നു .. ആദിയ്ക്കു വേണ്ടി .. അല്ല എനിക്ക് വേണ്ടി.. ചില്ലറ താരാട്ടൊന്നുമല്ല.. കൂടിയ ഇനവും തട്ടി വിടുമായിരുന്നു .. ഞാൻ അത് ഏറെ ആസ്വദിക്കുകയും ചെയ്തു ..
ഓർക്കുക : താരാട്ട് ഒരമ്മയുടെ അവകാശമാണ് .. അവിടെ നിരൂപകർ ഇല്ല.. ഈ അവകാശം ഒരമ്മയും വിട്ടുകൊടുക്കരുത്
ദിവസങ്ങൾ മാത്രം പ്രായമുള്ള ആദിയെ നെഞ്ചിൽ കിടത്തി ഇത് പാടുന്നത് ഓർക്കുമ്പോൾ തന്നെ സുഖം ..
~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുംബം
കല്കണ്ട കുന്നൊന്നു കാണായ്‌വരും
കല്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തംബ്രാന്റെ കോലോം കാണാം
ആ കൊലോതെതുമ്പോൾ അവിടം
എന്തൊരു രസമെന്നൊ
പാൽക്കാവടിയുണ്ട്‌ അരികെ പായസപുഴയുണ്ട്
അവിടെ കാത്തുകാത്തോരമമയിരിപ്പുണ്ട്
ചാഞ്ചാടിയാടി ഉറങ്ങു നീ ~~ ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശതൂഞ്ഞാലാട് നീ ~~ കാണാക്കിനാകണ്ടുറങ്ങു നീ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
വാൽകഷണം: ഇപ്പോൾ അവൻ എന്നെ തീരെ പാടാൻ അനുവദിക്കാറില്ല. അവന്റെ പ്രിയപ്പെട്ട ചില താരാട്ട് കവിതകൾ ഒഴിച്ചൊന്നും തന്നെ .. ചിലപ്പോൾ അവൻ പറയും : "അമ്മാ ഈ പാട്ട് പ്ലീസ് അമ്മ പാടല്ലേ.. അതെന്റെ favourite പാട്ടാണ്"
ങ്ഹാ അവനെങ്കിലും വാസന കിട്ടിയല്ലോ !

ദന്ദെലി

സ്ഥലം - കർണാടകയിലെ ദന്ദെലി..

വനം ആണ് അരികിൽ.. അവിടെ ഒരു പാട വരമ്പത്ത് ഒരു കൊച്ചു ഒരുമുറി കൂര. തണു തണുത്ത അത്ര മിനുസമില്ലാത്ത സിമന്റ്‌ തറ.. ഒരു കുളിമുറിയും അത്യാവശ്യം സൌകര്യങ്ങളും .. എല്ലാം പഴഞ്ചൻ തന്നെ. ചെറിയ ഒരു വരാന്തയുണ്ട് ഭംഗിയുള്ള കൈവരിയുമായി .. ചിത്രപണികൾ കൊണ്ട് ഭംഗിപ്പെടുത്തിയിരിക്കുന്നു കൈവരിയും ജനലും വാതിലും .. തൊടിയിൽ നിറയെ കൃഷ്ണ തുളസി .. അടുത്ത് തന്നെ ഒരു കിണറും .. കണ്ണെത്തും ദൂരത്തു കൊയ്ത്തു കഴിഞ്ഞ പാടം മാത്രം ..
എന്നെ ഏറ്റവും ആകർഷിച്ചത് കിളിവാതിൽ പോലുള്ള ജനലുകൾ ആണ്.. തടിയിലെ ജനൽ ചാരികൾ കണ്ടപ്പോൾ പണ്ട് അച്ഛമ്മയുടെ വീട്ടിലെ പൊക്കം കുറഞ്ഞ ചതുര ജനലുകൾ ഓർമയിലെത്തി.. അതിലൂടെ കാണുന്ന ലവലോലിക്ക മരവും, തൊഴുത്തും ..
തണുപ്പുള്ള രാത്രി, ചീവീടുകളുടെ ശബ്ദവും.. എവിടെയാണ് ഞാൻ എന്ന് എനിക്ക് തന്നെ അതിശയം തോന്നി.. എവിടെയോ ചെന്ന് പെട്ടത് പോലെ.. സുഖമുള്ള ഉറക്കം ഉണർന്നു നോക്കുമ്പോൾ കണ്ടത് മനോഹരം -- ഇരുട്ട് മുറിയിലേക്ക് ഒരു ചതുര കഷണം ആകാശം. അപ്പോൾ തന്നെ കിടക്കയിൽ നിന്ന് എത്തി ക്യാമറ എടുത്തു ആ ചിത്രം പകർത്തി. അതും ഇവിടെ ചേർക്കുന്നു. പിന്നീട്, പാടത്തെ വയ്ക്കോൽ കൂനയും, ഏറുമാടവും , എരുമകളും, മൂടൽ മഞ്ഞും കണ്ടിരുന്നു ചൂട് ചായ ചെറിയ സ്റ്റീൽ ഗ്ലാസിൽ ഊതി ആറ്റി കുടിക്കുമ്പോൾ .. ജീവിതത്തിന്റെ നെട്ടോട്ടം ഒക്കെ അങ്ങ് മറന്നു പോയി.

വായന

വായന എന്ന് വെച്ചാൽ , എനിക്ക് ഒരു കിടക്കയും, തലയണയും.. ഒപ്പം പുസ്തകവും. പണ്ടൊക്കെ കിണ്ണത്തിൽ കൊറിക്കാനും എന്തേലും വെയ്ക്കുമായിരുന്നു. (അതിന്റെ ഗുണം ഇപ്പോൾ കാണാനും ഉണ്ട്  )
അതല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ ഉള്ള വായന .. ഓടുന്ന വണ്ടിയിൽ ഇരുന്നു വായിക്കുന്നത് കണ്ണിനു ദോഷം ആണെന്ന് അറിയാഞ്ഞിട്ടല്ല .. ആ സുഖം ഒന്നും വേറെയാണ് .. കഴിഞ്ഞ വർഷം ഒരു നീണ്ട യാത്ര പോയി .. ഡല്ഹി ഹര്യാന ചന്ദിഗർഹ് പഞ്ചാബ് ഹിമാചൽ .. റോഡ്‌ വഴിയുള്ള യാത്ര.. മാറുന്ന കൃഷിയിടങ്ങൾ, വീടുകളുടെ ആകൃതി, വസ്ത്രധാരണം , ഗ്രാമങ്ങൾ .. ഇതൊക്കെ കാണും ഇടയ്ക്കിടെ .. ബാക്കി സമയമൊക്കെ ഞാൻ അഫ്ഘാനിസ്ഥാനിൽ .. താലിബാൻ സ്ഫോടനങ്ങളിൽ ലൈല യോടൊപ്പം .. Khaled Hosseini യുടെ A Thousand Splendid Suns .. മനസ്സിൽ ഈ യാത്രയും കഥയും കഥാപാത്രങ്ങളും കൂടികുഴഞ്ഞൊരു cultural blend ..
ഇപ്പോൾ Paulo Coelho യുടെ Adultery വായിച്ചു തുടങ്ങി .. മുപ്പതുകളിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയുടെ സത്യസന്ധമായ മനോവിചാരങ്ങൾ ആണ് .. ഒരു വരി നിങ്ങൾക്കായി ചേർക്കുന്നു
"The horizon seems farther away, beyond the clouds and the walls of our house."

കുപ്പിവളകൾ.. കുടമുല്ലയും

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എനിക്ക് ചാർമിനാർ വളകൾ സമ്മാനിച്ചു .. അന്ന് വീടെതിയ ഉടനെ ഞാൻ എന്റെ കുപ്പിവള പെട്ടികൾ പുറത്തെടുത്തു.. പല നിറങ്ങളിൽ കുറെ ഉണ്ട് ഇപ്പോളും. അങ്ങനെ ഒന്ന് ഉള്ളതുപോലും ഞാൻ മറന്നിരിക്കുന്നു, എന്തേ എന്റെ ഇഷ്ടങ്ങൾ അത്രയ്ക്ക് മാറിയോ കാലം കൊണ്ട് ..
പണ്ടൊക്കെ പ്രീഡിഗ്രി കാലത്തും അതിനു മുമ്പ് ഹൈ സ്കൂൾ കാലത്തും ധാരാളം കുപ്പിവളകൾ ഇടുമായിരുന്നു കൈ നിറയെ. വെറുതെ കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല , കുപ്പിവളകൾ എനിക്ക് വളരെ സന്തോഷം നല്കിയിരുന്നു .. വളപ്പൊട്ടുകളും മഞ്ചാടികുരുവും കൂട്ടി വെച്ചിരുന്നു എന്തോ ഒരു ആഗ്രഹം പോലെ ഒരു ചെപ്പിനുള്ളിൽ.
ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്തെ ഒരു അവധി കാലത്ത് അതിരാവിലെ ഉണർന്നു കുളിച്ചു കയ്യിൽ ചുവന്ന വളകളും അണിഞ്ഞു വീടിനോട് ചേർന്നുള്ള അമ്മൻകോവിലിൽ പോകുന്ന എന്നെ ഞാൻ ഓർത്തു. മണൽവിരിച്ച ആലിൻചോട്ടിലെ ചെറിയ ശ്രീകോവിൽ . അടുത്ത് തന്നെ കിണറും ഗണപതിയും പിന്നെ എനിക്ക് പരിചയമില്ലാത്ത വേറെ ചില മൂർത്തികളും .. എനിക്ക് ഒരൊറ്റ അജെണ്ടയെ ഉള്ളൂ എന്നും പ്രാർഥിക്കാൻ. വടക്കേ മുറ്റത്തെ മാവിൻചോട്ടിൽ അമ്മാമ്മയുടെ അസ്ഥിതറയുണ്ട് , അതിനടുത്തു റോസാചെടിയും മുല്ലവള്ളിയും. പക്ഷെ രണ്ടും പൂക്കുന്നില്ല. എന്നും പ്രാർഥിക്കും അടുത്ത രാവിലെ അത് പൂക്കണേ എന്ന്.. പിറ്റേന്നും പോയി നോക്കും പൂത്തോ എന്ന്. ഇതാണ് ഒരുപക്ഷെ എന്റെ നിഷ്കളങ്കതയുടെ അവസാന ഓർമ. അന്നൊക്കെ എനിക്കധികം കുപ്പിവളകൾ ഇല്ല.. ചുവപ്പും കറുപ്പും മാത്രം, കോവിലിലെ ഉത്സവം വരുമ്പോൾ ആപ്പിൾ ബലൂണ്‍ വാങ്ങി തട്ടി കളിക്കുമ്പോൾ ആ വളകൾ കിലുങ്ങുന്നത് പ്രത്യേകം നോക്കും, അത് പോലെ തന്നെ രാത്രി നാടകം കാണാൻ ബെഞ്ച്‌ ഒക്കെ ഇട്ടു ഇരിക്കും പടിഞ്ഞാറേ പറമ്പിൽ.. അവിടെ ഇരുന്നാൽ കോവിലിലെ ഉത്സവ പരിപാടികൾ നന്നായി കാണാം.. അപ്പോളും മതിലിൽ ഇരിക്കുന്ന ചെക്കന്മാർ നോക്കുന്നുണ്ട് എന്നെനിക്കറിയാം.. ആ വളകൾ കാണും വിധം കൈകൾ കവിളത്ത് കൊടുക്കുതിരിക്കും. അങ്ങനെ എന്റെ കൌമാരത്തിന് കുപ്പിവള കിലുക്കം .. കൗമാര പ്രണയങ്ങൾ മയിപ്പീലി പോലെ ഇന്നും പുസ്തകത്തിനകത്ത് ആകാശം കാണാതെ ഇരിപ്പുണ്ട്..
പിന്നീടങ്ങോട്ടും കുപ്പിവളകൾ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു. ഒപ്പം കുടമുല്ലപൂവും വെള്ളിപാദസരവും സിന്ദൂരവും പച്ചപട്ടും ഒക്കെ എന്റെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും മാറ്റ് കൂട്ടി . ഇരുപതുകളുടെ തുടക്കത്തിൽ രാത്രി മുറി അടച്ചു കുറ്റി ഇട്ടു, അമ്മയുടെ പച്ചപട്ടുടുത്തു ജിമുക്കിയും വളകളും അണിഞ്ഞു , വട്ട പൊട്ടും സീമന്തരേഖയിൽ അല്പ്പം സിന്ദൂരവും ചാർത്തി കണ്ണാടിയിൽ നോക്കി, ഊറി ചിരിച്ചത് ഓർക്കുമ്പോൾ ഇന്നും ചിരി വരുന്നു.
പിന്നെടെപ്പോഴോ ഞാൻ പോലും അറിയാതെ ഇതൊക്കെ മറന്നു. വള അണിഞ്ഞാൽ തന്നെ ഒരു വള, അതും കുപ്പിവള അല്ല . വളരെ ചെറിയ ഒരു കറുത്ത പൊട്ടു മാത്രം ഇടും, ഒരുക്കം എന്ന് പറയാൻ. മുല്ലപ്പൂ അപൂർവമായി മാത്രം.
കല്യാണം കഴിഞ്ഞ കാലത്ത് കൈയ്യിൽ വളയിടാതെ പുറത്തിറങ്ങുമ്പോൾ, അമ്മ വളരെ ആശങ്കയോടെ തിരികെ വിളിച്ചു വളകൾ ഇടീക്കുമായിരുന്നു.. അന്ന് ഞാൻ മനസ്സിൽ മുറുമുറുക്കും , ഈ അമ്മയ്ക്കിത് എന്താ ഇപ്പൊ.. ആൾക്കാരെ കാണിക്കാൻ അല്ലെ, ഞാൻ ഇടില്ല നോക്കിക്കോ എന്നൊക്കെ പറഞ്ഞു, പോകും വഴി വളകൾ പയ്യെ ഊരി ബാഗിൽ ഇട്ടിട്ടും ഉണ്ട്.... പിന്നെ പിന്നെ ഗേറ്റ് ഇറങ്ങുമ്പോൾ അമ്മ ഓർമിപ്പിക്കുമ്പോൾ, ഇനി എനിക്ക് വയ്യ അകത്തു കയറാൻ എന്ന് പറഞ്ഞു തുടങ്ങി.. ആദ്യമൊക്കെ അമ്മ കൈയ്യിലെ വള ഊരി എന്നോട് ഇടൂ എന്ന് പറഞ്ഞിരുന്നു , പിന്നീട് അമ്മയ്ക്ക് മതിയായി എന്ന് തോന്നുന്നു എന്നോട് പറയാതെ ആയി.. ഇത് പോലെ തന്നെയാണ് പൊട്ടിന്റെ കാര്യവും.. വളരെ ചെറിയ ഒരു കറുത്ത പൊട്ടു ഇടുന്ന എന്നെ ചുവന്ന ഇത്തിരി വല്യ പൊട്ടിടാൻ നോക്കിച്ചു.. എന്നിട്ട് എന്തായി .. ഞാൻ പൊട്ടോ വളയോ ഇട്ട കാലം മറന്നു ഇപ്പോൾ.
ഇപ്പോൾ മനസ്സിലാക്കുന്നു അന്ന് അമ്മ എന്നോട് പൊട്ടും വളയും ഇടാൻ നിർബന്ധിച്ചത് , അതൊക്കെ അമ്മയുടെയും സ്വപ്നങ്ങളുടെ ഭാഗമായിരുന്നതു കൊണ്ടാകാം .. ഒരുപക്ഷെ ഓരോ പെണ്ണിനും ഇതൊക്കെ പ്രിയം തന്നെ ആയിരിക്കും.
സ്വപ്നങ്ങൾക്ക് കുപ്പിവള കിലുക്കം , കുടമുല്ല പൂവിന്റെ മണം.. അന്നും ഇന്നും.. കൃഷ്ണനോടുള്ള പ്രണയം എന്നത് പോലെ ..